എൽദോസ് കുന്നപ്പള്ളി തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും: കെ സുധാകരന്‍

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കേസെടുക്കാതെ ഒത്തുതീർപ്പിന് കോവളം പൊലീസ് ശ്രമിച്ചെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ യുവതി ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കേസെടുത്ത ശേഷം കൂടുതൽ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു. എൽദോസിൻെറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും.തിരുവനന്തപുരം സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ ഇന്ന് അഡീഷനൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഹർജി. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തൻറെ ഫോൺ യുവതി മോഷ്ടിച്ചുവെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

കേസിൻെറ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.