എൽദോസ് കുന്നപ്പിള്ളിൽ സോഷ്യൽ മീഡിയ വഴി അപകീ‍ർത്തിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പുതിയ പരാതിയുമായി യുവതി. പണം നൽകി സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ എംഎൽഎ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. അതേസമയം ഒളിവിൽ പോയ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

ഈ മാസം 11നാണ് യുവതിയെ ആക്രമിച്ചതിന് എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കോവളം പൊലീസ് കേസെടുത്തത്. പിറ്റേ ദിവസം ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. എൽദോസ് 11 മുതൽ ഒളിവിലാണ്. ഇതിനിടെയാണ് യുവതിയുടെ പുതിയ പരാതി. ഒളിവിൽ പോയ എംഎൽഎ പണം നൽകി തന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നെന്നാണ് പരാതി. ഇതിനായി ചില ഓൺലൈൻ ചാനലുകൾക്ക് എംഎൽഎ പണം നൽകിയതിന്‍റെ തെളിവുകൾ പൊലീസിന് കൈമാറുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം എൽദോസിനായി തിരച്ചിൽ നടത്തുന്നതിനൊപ്പം പൊലീസ് തെളിവുകളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ മാസം 14ന് കോവളത്ത് വച്ച് തന്നെ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായും മൊഴിയിൽ പറയുന്നു. മർദ്ദനമേറ്റപ്പോൾ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിൽ നിന്ന് കണ്ടെത്തി. എൽദോസിന്‍റെ ടീ ഷർട്ടും യുവതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.