ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകളുണ്ടെന്നും എം.എൽ.എ കോടതിയെ അറിയിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് അവർ എന്നും ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി നൽകിയയാളാണ് പരാതിക്കാരി എന്നും
അദ്ദേഹം പറഞ്ഞു .

കോവളത്ത് എം.എൽ.എ ആക്രമിച്ചുവെന്ന് പറയുന്ന 14ന് പൊലീസ് സ്ഥലത്തെത്തിയിരുന്നുവെന്നും ഈ സമയത്ത് പരാതിയൊന്നും ഉയർന്നിട്ടില്ലെന്നും എൽദോസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ മാസം 28ന് പരാതി നൽകിയപ്പോഴും താൻ ബലാത്സംഗത്തിനിരയായെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ലെന്നും എം.എൽ.എ വാദിച്ചു.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കോവളത്ത് വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതിക്കാരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്ട്രേറ്റിനും മുമ്പാകെയാണ് പരാതിക്കാരി മൊഴി നൽകിയത്. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് എംഎൽഎ പിന്നാലെ വന്നു. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് തോന്നിയപ്പോൾ ഓടി രക്ഷപെട്ടു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചിരുന്നപ്പോൾ എം.എൽ.എയും സുഹൃത്തും ചേർന്ന് അനുനയിപ്പിച്ച് റോഡിലേക്ക് കൊണ്ടുപോയി. തുടർന്ന് എം.എൽ.എ മർദ്ദിച്ചപ്പോൾ താൻ ബഹളം വയ്ക്കുകയും നാട്ടുകാർ ഓടിയെത്തുകയും പൊലീസ് എത്തുകയും ചെയ്തു.
അവരുടെ മുന്നിൽ ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കാറിൽ കൊണ്ടുപോയതെന്നും അവർ പറഞ്ഞു.