എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: പീഡനക്കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ 7 വരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എൽദോസിനെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ഇന്ന് ഫോൺ ഹാജരാക്കാം എന്ന് എൽദോസ് അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ അവസാനിച്ചാൽ എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ എൽദോസുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

തന്നെ മർദ്ദിച്ചെന്ന് ആദ്യം പരാതി നൽകിയ യുവതി പിന്നീട് എൽദോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി. ഇതനുസരിച്ച് പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ എൽദോസ് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് ഒളിവിൽ നിന്ന് പുറത്ത് വന്നത്. അതേസമയം എൽദോസിനെ കെ.പി.സി.സി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.