എല്‍ദോസ് മറ്റന്നാൾ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഒളിവിലല്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നിൽ എത്തുമെന്നും അഭിഭാഷകൻ. മറ്റന്നാൾ അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നും എം.എൽ.എ എവിടെയും പോകാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു. ബലാത്സംഗക്കേസിൽ കർശന ഉപാധികളോടെയാണ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി 11 ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത്, പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം തുടങ്ങിയ നിബന്ധനകളും ഇതിൽ ഉൾപ്പെടുന്നു.

എൽദോസിനെതിരെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് ശേഷം ബലാത്സംഗക്കുറ്റവും ചുമത്തുകയായിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതോടെ എൽദോസിനെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഒളിവിൽ പോയ എം.എൽ.എ ഒളിവിൽ കഴിയവെയാണ് മുൻകൂർ ജാമ്യം തേടിയത്. യുവതിയെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സങ്കടമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കെ.പി.സി.സിക്ക് വിശദീകരണം നൽകി. താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് വിശദീകരിച്ചു. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് താൻ യുവതിയെ പരിചയപ്പെട്ടതെന്നും അവർക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും എൽദോസ് ആവർത്തിച്ചു.