എല്‍ദോസ് കുന്നപ്പിള്ളിൽ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും; തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ജില്ലാ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു. എൽദോസ് ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ 10 ദിവസത്തേക്ക് ഹാജരാകാനാണ് കോടതി നിർദ്ദേശം. പീഡനക്കേസിൽ ജാമ്യം ലഭിച്ചയുടൻ സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിയെ അപമാനിച്ചെന്ന പരാതിയിൽ എൽദോസിനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. കേസിൽ പ്രതിയായ ശേഷം ഒളിവിലായിരുന്ന എൽദോസ് ഇന്നലെയാണ് ജാമ്യം ലഭിച്ച് പെരുമ്പാവൂരിലെ വീട്ടിലെത്തിയത്.

അതേസമയം, പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ വിളിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ഇന്നലെ പറഞ്ഞു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് നേതാക്കളുമായി ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.