സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ് നടക്കും

തിരുവനന്തപുരം: സ്പീക്കർ തിരഞ്ഞെടുപ്പിനായി സെപ്റ്റംബർ പന്ത്രണ്ടിനോ പതിമൂന്നിനോ നിയമസഭ സമ്മേളിക്കും. ഗവർണറുടെ അനുമതിയോടെയാകും അന്തിമ തീയതി തീരുമാനിക്കുക. നിയമസഭാ സമ്മേളനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സാധാരണയായി 3 മാസത്തിനുശേഷം മാത്രമേ സഭ വിളിച്ചുചേർക്കാൻ കഴിയൂ. അതുവരെ നീട്ടാതിരിക്കാൻ ഏകദിന നിയമസഭാ സമ്മേളനം വിളിച്ചുചേർത്താണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടത്തുന്നത്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി എം.എൽ.എയുമായ എ.എൻ ഷംസീറിനെ സ്പീക്കറായി നിയമിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ശനിയാഴ്ചയാണ് എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറി. എം ബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.