വൈദ്യുത ലൈനുകളും സ്വകാര്യ മേഖലയ്ക്ക്; ലാഭമുണ്ടാക്കാൻ കേന്ദ്രം

തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതി പ്രസരണ ലൈനുകളുടെ ഉടമസ്ഥത നിശ്ചിത കാലയളവിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി പണം സമ്പാദിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നിർദ്ദേശം. കേന്ദ്രസർക്കാരിന്റെ അസറ്റ് മോണിറ്റൈസേഷൻ പൈപ്പ് ലൈനിന്‍റെ ഭാഗമായാണ് ഈ നിർദ്ദേശം.

ഉത്പാദനകേന്ദ്രങ്ങൾ മുതൽ സബ് സ്റ്റേഷനുകൾ വരെയും സബ് സ്റ്റേഷനുകൾ മുതൽ സബ് സ്റ്റേഷനുകൾ വരെയുമുള്ള ലൈനുകളാണ് സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുക.

പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ അഞ്ച് ലൈനുകളില്‍ സ്വകാര്യനിക്ഷേപത്തിലൂടെ 7700 കോടി രൂപ നേടിയിരുന്നു. ഊർജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ട് കണ്ടെത്താൻ ഈ മാർഗം പരിഗണിക്കണമെന്നാണ് കേന്ദ്രം അഭ്യർത്ഥിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും ഊർജ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.