സുരക്ഷാ സേനയും ഭീകരരും തമ്മിൽ കുൽഗാമിൽ ഏറ്റുമുട്ടൽ

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പോലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. എത്ര ഭീകരരാണ് ഒളിച്ചിരിക്കുന്നുവെന്ന് അറിവായിട്ടില്ല. വെടിവെപ്പ് തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ രണ്ട് തൊഴിലാളികൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബീഹാർ സ്വദേശി മുഹമ്മദ് മുംതാസ് ആണ് മരിച്ചത്. ബീഹാറിലെ രാംപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, മുഹമ്മദ് മജ്ബൂൽ എന്നിവർക്കാണ് പരിക്കേറ്റത്. സുരക്ഷാ സേനയുടെ സംയുക്ത സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ സേനയേയും പ്രദേശവാസികളെയും ലക്ഷ്യമിട്ട് ആക്രമിക്കാനാണ് ഇവരെ നിയോഗിച്ചത്. അതേസമയം, സുരക്ഷാ സേനയെ കണ്ട് മൂന്ന് പ്രതികളും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സൈനികർ ഇവരെ പിടികൂടുകയായിരുന്നു. തെരച്ചിലിൽ ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് റൗണ്ടുകൾ, രണ്ട് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കണ്ടെടുത്തു.