ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈന്യത്തിലെ നായയ്ക്ക് ഗുരുതര പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനിക നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീരിലെ താങ്‌പാവ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയോടെയാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്.

അതീവ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണ് സൂം എന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.  തെക്കൻ കശ്മീരിലെ ഭീകരരെ കണ്ടെത്താനുള്ള സജീവ ഓപ്പറേഷന്‍റെ ഭാഗമാണ് സൂം എന്ന് അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച പതിവുപോലെ, ഭീകരർ ഒളിച്ചിരുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തി. ഓപ്പറേഷനിൽ നായയ്ക്ക് രണ്ട് തവണ വെടിയേറ്റതായും ഗുരുതരമായി പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. സൂം,തീവ്രവാദികളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം പോരാടുകയും തന്‍റെ കടമ നിറവേറ്റുകയും ചെയ്തു. ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.