പി‌എഫ്ഐക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തി. ഹത്രാസ് സംഭവത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വർഗീയ കലാപം ആസൂത്രണം ചെയ്തിരുന്നു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ നാലുപേരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നതായും ഇഡി ലഖ്നൗ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഹത്രാസ് സംഭവത്തിന് ശേഷം സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ കലാപത്തിൽ ഏർപ്പെടാനും ശ്രമം നടന്നിരുന്നു. പോപ്പുലർ ഫ്രണ്ട് അംഗവും കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എ റൗഫ് ഷെരീഫാണ് ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയത്. വിദേശത്ത് നിന്ന് 1.36 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇവർക്ക് ലഭിച്ചത്. മലയാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫീഖ് പായത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഖത്തറിലെ സജീവ പോപ്പുലർ ഫ്രണ്ട് അംഗമായിരുന്നു ഷെഫീഖ് പായം. ഷെഫീഖ് വഴിയാണ് പണം റൗഫിന് അയച്ചത്. സിദ്ദീഖ് കാപ്പനും മറ്റ് നാലുപേരും ഗൂഢലക്ഷ്യങ്ങളോടെ ഹത്രസിലേക്ക് പോവുകയായിരുന്നു. സാമുദായിക സൗഹാർദ്ദം തകർക്കാനാണ് ഇവർ ശ്രമിച്ചത്. യുപി പോലീസ് വഴിമധ്യേയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.