ഇ.പി.ജയരാജനെതിരായ ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരും: വി.മുരളീധരന്‍

പത്തനംതിട്ട: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

സി.പി.എം നേതാക്കൾ ഭരണത്തിന്‍റെ തണലിൽ പണം സമ്പാദിക്കുകയും പ്രിയപ്പെട്ടവരുടെ പേരിൽ സ്വത്തുക്കൾ വാങ്ങുകയും ചെയ്യുന്നു. പാർട്ടിക്കുള്ളിലെ അന്വേഷണമല്ല ആവശ്യം, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.

റിസോർട്ടിൽ പങ്കാളികളാണെന്ന് അവകാശപ്പെടുന്ന ഇ.പി ജയരാജന്‍റെ ഭാര്യയുടെയും മകന്‍റെയും വരുമാന മാർഗം എന്താണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഭരണത്തിന്‍റെ തണലിൽ സമ്പാദിച്ച പണം കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും പേരിൽ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.