ഇ.പി ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തേക്കും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും, അവരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും, നിയമപ്രകാരം ഒരേ കുറ്റം തന്നെയാണ് ചെയ്തതെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ പറയുന്നു. പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസിന് ഇ.പി ജയരാജനെതിരെയും കേസെടുക്കേണ്ടിവരും.

പൊലീസ് അതിന് തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികളെയും കോടതിയെയും സമീപിക്കാം. കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും കേസെടുക്കേണ്ടി വരും.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ കേന്ദ്ര ഏജൻസികൾ വളരെ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഇത് നിസ്സാരമായ കേസല്ലെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തിൽ നിയമ വ്യവസ്ഥകൾ ഉണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഒ) നിർദ്ദേശങ്ങൾ അനുസരിച്ചാണ് രാജ്യത്ത് സിവിൽ ഏവിയേഷൻ സുരക്ഷാ നിയമങ്ങൾ (സിഎഎ) നടപ്പിലാക്കിയത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്ക് സമർപ്പിക്കും.

നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ ഭേദഗതി പ്രകാരം, വിചാരണ വേളയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ വിമാനം റാഞ്ചിയവർക്ക് വധശിക്ഷ നൽകാം. തീവ്രവാദ സംഘടനകൾ ഉൾപ്പെട്ട കേസുകളിലാണ് ഇത്രയും കടുത്ത ശിക്ഷ. മറ്റ് കേസുകളിൽ, കുറ്റകൃത്യത്തിൻറെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് ശിക്ഷ. ഒരു വർഷം വരെ തടവോ പിഴയോ യാത്രാ നിരോധനമോ ലഭിക്കുന്ന കേസുകളുണ്ട്.