‘വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നു’

തിരുവനന്തപുരം : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരായ പരാമർശത്തിലൂടെ ഫെഡറൽ സംവിധാനത്തോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനം വെളിച്ചത്ത് വന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ സാന്നിദ്ധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നുണ്ട്. കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അധികാരമല്ല മറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയാണ് കൈയേറുന്നത്. വിദേശരാജ്യത്തെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, മന്ത്രിസഭയിലെ മന്ത്രിമാരുമാണ് പ്രോട്ടോക്കോൾ ലംഘിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര സർക്കാർ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് സന്ദർശനത്തിന് എത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ വരവിൽ ഭയം മൂലമാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിക്കുന്നത്. പല കേന്ദ്ര പദ്ധതികളും വഴിതിരിച്ചുവിട്ട് ചെലവഴിക്കപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി കണ്ടെത്തുമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പിണറായി വിജയൻ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.

കേന്ദ്ര സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രമന്ത്രിമാർക്ക് അവകാശമുണ്ട്. മോദി സർക്കാരിലെ മന്ത്രിമാർ ജനങ്ങളിലേക്ക് പോയി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണെന്ന് പിണറായി മനസിലാക്കണം. ആയിരക്കണക്കിന് പൊലീസിന്റെ നടുവില്‍ ജനങ്ങളെ ബന്ധികളാക്കി ഏകാധിപതിയായി ഭരിക്കുന്ന പിണറായി വിജയന് ജയശങ്കറിനെ പോലുള്ള മന്ത്രിമാര്‍ അത്ഭുതമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.