ഗൂഢാലോചനയുടെ തെളിവുകൾ ലഭിച്ചു; സ്വപ്നക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

ഗൂഡാലോചന കേസിൽ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഡാലോചനയുണ്ട്. അന്വേഷണത്തിൽ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഡാലോചന കേസിന്‍റെ അടിസ്ഥാനം. ഗൂഢാലോചനക്കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വാദത്തിനിടെയാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എച്ച്ആർഡിഎസിലെ ജോലി നഷ്ടപ്പെട്ടത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

“എനിക്ക് ജോലി നൽകിയതിന് മുഖ്യമന്ത്രി തുടർച്ചയായി എച്ച്ആർഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു. എന്നിട്ടും എന്നെ ഇത്രയും മാസങ്ങളോളം നിലനിർത്തിയതിന് എച്ച്ആർഡിഎസിനോട് നന്ദിയുണ്ട്. അവർ ഒരു എൻ.ജി.ഒ ആയതിനാൽ ഇത്രയും കാലം എന്നെ സംരക്ഷിച്ചു. ഞാൻ എന്‍റെ ജോലി കളയിച്ചതിൽ മുഖ്യമന്ത്രിക്ക് സംതൃപ്തിയുണ്ടോ എന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി ഒരു സ്ത്രീയെയും മക്കളെയും അന്നം മുട്ടിച്ചു എന്നും സ്വപ്ന പറഞ്ഞു.