ബയോഫ്ലോക് മത്സ്യകൃഷിയിൽ മികച്ച നേട്ടം; പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം

കൊച്ചി: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്ലോക്ക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് വലിയ നേട്ടം. കഴിഞ്ഞ വർഷം ആരംഭിച്ച ഗിഫ്റ്റ് തിലാപ്പിയ കൃഷിയുടെ വിളവെടുപ്പിൽ ചേരാനെല്ലൂർ ശ്രീലക്ഷ്മി സ്വാശ്രയ സംഘത്തിന് അരക്കിലോ തൂക്കം വരുന്ന മത്സ്യങ്ങളാണ് ലഭിച്ചത്. വിളവെടുപ്പ് മേള ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ നവംബറിൽ 23,500 ലിറ്റർ വെള്ളവും അഞ്ച് മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള ബയോഫ്ലോക് സംവിധാനമുള്ള ടാങ്കിൽ 1,800 ഗിഫ്റ്റ് തിലാപ്പിയ കൃഷിക്കായി നിക്ഷേപിച്ചിരുന്നു. വിളവെടുത്ത മത്സ്യത്തിന് 500-550 ഗ്രാം വരെ ഭാരം വർദ്ധിച്ചതായി കണ്ടെത്തി. ആവശ്യം വരുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി വിളവെടുപ്പ് പൂർത്തിയാക്കും. 900 കിലോയെങ്കിലും മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോഫ്ലോക് കൃഷിയിലെ വലിയ നേട്ടമാണിത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം വരുമാനം പ്രതീക്ഷിക്കുന്നു.

ബയോഫ്ലോക്ക് കൃഷിയുടെ മുഴുവൻ ചെലവും സിഎംഎഫ്ആർഐയാണ് വഹിച്ചത്. പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സി.എം.എഫ്.ആർ.ഐ.യുടെ പട്ടികജാതി ഉപപദ്ധതിയുടെ കീഴിലായിരുന്നു കൃഷി. സി.എം.എഫ്.ആർ.ഐ.യുടെ പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് വിവിധ സൗകര്യങ്ങളോടെ നിർമ്മിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ മുതലായവ നൽകി.