ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 31% വർദ്ധിച്ചു

ദുബായ്: ഗൾഫ് രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 31 ശതമാനം വർദ്ധിച്ചതായി ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഓഫ് കൊമേഴ്സ്യൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് യു.എ.ഇ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കാർഷിക, ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കായി യു.എ.ഇ സംഘടിപ്പിച്ച ബയേഴ്സ് സെല്ലർ മീറ്റ്, ബഹ്റൈനിലെ മാമ്പഴ മേള, ഇന്ത്യയിലെ ലഡാക്കിൽ സംഘടിപ്പിച്ച വാങ്ങൽ വിൽപ്പന മേള എന്നിവയുടെ ഫലമാണ് കയറ്റുമതിയിലെ വർദ്ധനവ്. മുൻ വർഷങ്ങളിലെ കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ വരുമാനം ഇന്ത്യയ്ക്ക് ലഭിച്ചു.

സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ അന്താരാഷ്ട്ര വിപണിയിൽ 55,683 കോടി രൂപയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ലഡാക്കിൽ നിന്നുള്ള ആപ്രിക്കോട്ട് ഗൾഫ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡായിരുന്നു. ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ഗൾഫിൽ വിൽപ്പനയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.