മുഖ്യമന്ത്രിക്കു മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ സത്യാവസ്ഥ പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും നടപടി എടുക്കേണ്ടി വരുമ്പോൾ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസ് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരണമില്ല. “അങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. സത്യം അറിയുന്നത് വരെ നമുക്ക് കാത്തിരിക്കാം. അന്വേഷണ ഏജൻസികളിൽ എനിക്ക് വിശ്വാസമുണ്ട്, അവർ അത് ചെയ്യുമെന്നും ജയശങ്കർ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ കേരളം ചർച്ച ചെയ്ത രാഷ്ട്രീയ വിവാദമല്ല ഇതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയമാണെന്നും ഉചിതമായ അന്വേഷണ ഏജൻസികൾ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും ജയശങ്കർ പറഞ്ഞു. ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ മേൽപ്പാലം സന്ദർശിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോടും എസ് ജയശങ്കർ പ്രതികരിച്ചു. താഴേത്തട്ടിൽ നടക്കുന്ന വിസകന കാര്യങ്ങൾ അറിയാൻ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിൽ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നു ജയശങ്കർ ചോദിച്ചു.