പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

വഡോദര: തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും ഭീകരവാദം നടത്തുന്നില്ലെന്നും ജയശങ്കർ പാകിസ്ഥാനെ പരിഹസിച്ചു. വഡോദരയിൽ ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മൾ ഐടിയിൽ വിദഗ്ദ്ധരായിരിക്കുന്നതുപോലെ നമ്മുടെ അയൽക്കാർ അന്താരാഷ്ട്ര ഭീകരവാദത്തിൽ വിദഗ്ദ്ധരാണ്. വർഷങ്ങളായി ഇത് തുടരുന്നു. ഇന്ന് ഞങ്ങൾക്കെതിരെ തീവ്രവാദ ഭീഷണി ഉയർത്തുന്നു. നാളെ അത് നിങ്ങൾ ക്കെതിരെ ആകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ചെയ്ത രീതിയിൽ മറ്റൊരു രാജ്യവും തീവ്രവാദത്തിൽ ഏർപ്പെടുന്നില്ല. ഇത്രയും വർഷങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരെ എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം, ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഭീകരവാദം ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ എല്ലാവർക്കും ദോഷം ചെയ്യുമെന്ന് മറ്റ് രാജ്യങ്ങളെ മനസ്സിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകത്തോടൊപ്പം പ്രവർത്തിക്കുന്നതിൽ വിജയിച്ചു. നേരത്തെ, മറ്റ് രാജ്യങ്ങൾ ഈ വിഷയം തങ്ങളെ ബാധിക്കില്ലെന്ന് കരുതി അവഗണിക്കുകയായിരുന്നു. ഇന്ന്, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുടെ മേൽ സമ്മർദ്ദമുണ്ട്. ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്‍റെ ഉദാഹരണമാണിതെന്നും മന്ത്രി പറഞ്ഞു.