വ്യാജപ്രചാരണം ഒഴിവാക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂവെന്ന് സിപിഎം

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വ്യാജപ്രചാരണം ഒഴിവാക്കണമെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂ. ഉപഗ്രഹ സർവേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സി.പി.എം വ്യക്തമാക്കി.

അതേസമയം, ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരത്തിന്‍റെ മുന്നില്‍ നിന്ന താമരശ്ശേരി രൂപത ബഫർ സോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫർ സോൺ പ്രശ്നത്തിൽ ഉപഗ്രഹ ഭൂപടം തയ്യാറാക്കിയവർക്ക് മാപ്പില്ല. പൊരുത്തക്കേടുകൾ നിറഞ്ഞ സർവേ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശ്ശേരി രൂപത ബഫർ സോൺ വിഷയത്തിലും പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ആദ്യഘട്ടത്തിൽ ബഫർ സോൺ ഭീഷണി നിലനിൽക്കുന്ന മലയോര മേഖലകളായ കൂരച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ എന്നിവിടങ്ങളിൽ കര്‍ഷക അതിജീവിന സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കും. ഓഗസ്റ്റിൽ തന്നെ സാറ്റലൈറ്റ് സർവേ പൂർത്തിയായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്ന് സഭ ആരോപിച്ചു. സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ബഫർ സോൺ മേഖലയിലെ പ്രശ്നങ്ങൾ പരമാവധി എത്തിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് പരാതികൾ സ്വീകരിക്കും.