കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. നാലാം പ്രതി മെക്കാനിക് അജികുമാറാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പന്നിയോട് നിന്ന് പിടികൂടിയത്. അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാമ്പിൾ എടുക്കേണ്ടതുണ്ട്.

കേസിൽ മൂന്ന് പ്രതികൾ കൂടി ഇനിയും പിടിയിലാകാനുണ്ട്. കഴിഞ്ഞ 12 ദിവസമായി ഒളിവിൽ കഴിയുന്ന പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു.