പ്രണയിച്ചതിൻ്റെ പേരിൽ 16കാരിയെ കൊലപ്പെടുത്തി പിതാവ്

വിശാഖപട്ടണം: വീടിനടുത്ത് താമസിക്കുന്ന യുവാവുമായി പ്രണയത്തിലായതിന് 16 കാരിയായ മകളെ പിതാവ് കൊലപ്പെടുത്തി. മകൾ പഠനത്തിൽ പിന്നോട്ടായെന്നും പ്രണയത്തിലായെന്നും പറഞ്ഞാണ് ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സംഭവം വിവരിച്ച് ഒരു വീഡിയോയും ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ വരപ്രസാദിനെതിരെ വിശാഖപട്ടണം ടൗണ്‍ പൊലീസ് കേസെടുത്തു. മകൾ നികിതശ്രീയാണ് മരിച്ചത്. വരപ്രസാദിന്‍റെ ഭാര്യ 13 വർഷം മുമ്പ് മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ മൂത്ത മകളും പ്രണയിച്ചയാളെ വിവാഹം കഴിച്ചിരുന്നു. ഇതിനിടെയാണ്, ഇളയ പെൺകുട്ടിയും പ്രണയത്തിലായത്. അതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

‘ഞാൻ എന്‍റെ മകളെ വളർത്തിയത് അവനു വേണ്ടിയല്ല. എന്‍റെ മകളെ ഉത്തരവാദിത്വമുള്ളവളായിരിക്കാനും വിദ്യാഭ്യാസമുള്ളവളായിരിക്കാനുമാണ് ഞാൻ വളർത്തിയത്. എന്‍റെ മൂത്ത മകൾ കാമുകനൊപ്പം ഒളിച്ചോടി. പത്താം ക്ലാസിൽ പഠിക്കുന്ന എന്‍റെ രണ്ടാമത്തെ മകൾ ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണ്. അവൾക്കാവശ്യമുള്ളതെല്ലാം ഞാൻ അവൾക്ക് നൽകിയിരുന്നു. ഞാൻ അവളെ അവൾ ആഗ്രഹിച്ച സ്കൂളിൽ ചേർത്തു. അവളെ ബോക്സിംഗ് ക്ലാസ്സിൽ അയച്ചു. എന്‍റെ കുട്ടികളുടെ മെച്ചപ്പെട്ട ജീവിതത്തിനായി ഞാൻ എന്‍റെ ഭാവി മാറ്റിവെച്ചു, അത് എന്‍റെ ഉത്തരവാദിത്തമായിരുന്നു. ഞാൻ അവളുടെ സ്വഭാവം നിരീക്ഷിച്ചുവരികയായിരുന്നു. അവൾ എല്ലാത്തിൽ നിന്നും വ്യതിചലിച്ചു. എനിക്കത് ഇഷ്ടമായില്ല. ഇന്ന് എന്‍റെ അമ്മയുടെ ചരമവാർഷികമാണ്. അതേ ദിവസം തന്നെ ഞാൻ അവളുടെ ജീവനെടുക്കുന്നു’ വരപ്രസാദ് വീഡിയോയിൽ പറഞ്ഞു.