ഫാദർ തിയോഡേഷ്യസിന്റെ മാപ്പ് അംഗീകരിക്കില്ല: മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ ക്ഷമാപണം അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

“രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളെയും സംസ്ഥാനത്തിന്‍റെ വികസനത്തെയും തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമായി കണക്കാക്കണമെന്നും മാത്രമാണ് ഞാൻ പറഞ്ഞത്. അത് ഇപ്പോഴും പറയുന്നു. എനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാല്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല”, മന്ത്രി പറഞ്ഞു.

മന്ത്രി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്‍റെ പരാമർശം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട്, ഫാദർ തിയോഡേഷ്യസ് സംഭവിച്ചത് നാക്കുപിഴയാണെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും പറഞ്ഞിരുന്നു.