ഫിഫ ലോകകപ്പ്: 60 ശതമാനം മാലിന്യവും പുനരുൽപാദിപ്പിക്കാൻ നഗരസഭ മന്ത്രാലയം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുനരുൽപാദനം നടത്താൻ നഗരസഭ മന്ത്രാലയം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നത്. ടൂർണമെന്റ് സമയത്തെ മാലിന്യങ്ങളിൽ 60 ശതമാനം പുനരുൽപാദിപ്പിക്കും

ശേഷിക്കുന്ന 40 ശതമാനത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. മാലിന്യത്തിന്‍റെ 60 ശതമാനവും പുനരുപയോഗത്തിനായി വേർതിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ലക്ഷ്യം കൈവരിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചതായി മന്ത്രാലയത്തിന്‍റെ മാലിന്യ സംസ്കരണ, പുനരുപയോഗ വിഭാഗം ഡയറക്ടർ എഞ്ചിനീയർ ഹമദ് അൽ ബാഹർ പറഞ്ഞു.

മാലിന്യങ്ങൾ വേർതിരിക്കുന്നത്, പുനരുൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കൂട്ടുന്നതിനും പുനരുൽപാദന സാമഗ്രികളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലും നിർണായകമാണ്. വ്യക്തിഗത ഗാർഹിക മാലിന്യങ്ങൾ മുതൽ വലിയ വാണിജ്യ മാലിന്യങ്ങൾ വരെയുള്ള മാലിന്യങ്ങൾ വേർതിരിക്കുന്നതിൽ എല്ലാവർക്കും വലിയ പങ്കാണുള്ളത്. ഖത്തറിന്റേത് മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ ആണ്. 2021 ഫിഫ അറബ് കപ്പിൽ മാലിന്യ പുനരുൽപാദനത്തിൽ വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നു.