ഖത്തർ ലോകകപ്പ്; ജേതാക്കൾ നേടുക ടി20 ചാമ്പ്യന് കിട്ടിയതിന്റെ 25 ഇരട്ടി

ദോഹ: ഇന്ന് ഖത്തറിൽ ഫുട്ബോൾ ഉത്സവത്തിന് തുടക്കമാകുന്നു. അടുത്ത 29 ദിവസം 32 ടീമുകൾ സ്വർണ്ണ കിരീടത്തിനായി മത്സരിക്കും. ഡിസംബർ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിലാണ് എല്ലാ ടീമുകളും കണ്ണുവെക്കുന്നത്.

എന്നാൽ കിരീടവിജയത്തോടൊപ്പം, ഓരോ ടീമിനെയും വലിയ സമ്മാനത്തുക കാത്തിരിക്കുന്നു. ചാമ്പ്യൻമാർക്കും റണ്ണേഴ്സ് അപ്പിനും പുറമെ സെമി ഫൈനലിസ്റ്റുകൾക്കും ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും ഞെട്ടിക്കുന്ന തുക ലഭിക്കും.

അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിനേക്കാള്‍ 25 മടങ്ങ് കൂടുതലാണ് ഖത്തർ ലോകകപ്പിൽ ജേതാക്കളാകുന്ന ടീമിനുള്ള സമ്മാനത്തുക. 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കുമായി ലഭിക്കുക.

ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ) ആയിരുന്നു. റണ്ണറപ്പുകളായ പാകിസ്താന് 0.8 ദശലക്ഷം ഡോളറും (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ), സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും 4,00000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) വീതവുമാണ് ലഭിച്ചത്.

ഖത്തർ ലോകകപ്പിൽ കിരീടമുയര്‍ത്തുന്ന ടീമിന് ലഭിക്കാന്‍ പോകുന്നത് 42 ദശലക്ഷം ഡോളര്‍ അഥവാ 344 കോടി ഇന്ത്യന്‍ രൂപയാണ്. രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നതോ 30 ദശലക്ഷം ഡോളര്‍ അഥവാ 245 കോടി ഇന്ത്യന്‍ രൂപയും. വമ്പന്‍ തുകകളുടെ കണക്കുകള്‍ ഇവിടംകൊണ്ടും തീരുന്നില്ല. മൂന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 27 ദശലക്ഷം ഡോളര്‍ (220 കോടി ഇന്ത്യന്‍ രൂപ), നാലാം സ്ഥാനത്ത് എത്തുന്നവർക്ക് 25 ദശലക്ഷം ഡോളര്‍ (204 കോടി ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക.

ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്ക് ഏകദേശം ഒമ്പത് ദശലക്ഷം ഡോളര്‍ (74 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിക്കുക. അതായത് ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഒരു ടീമിന് ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ടീമിനേക്കാള്‍ ഉയര്‍ന്ന സമ്മാനത്തുകയാണ് ലഭിക്കുന്നത്.