ഫിഫ ലോകകപ്പ്; ആരാധകരുടെ യാത്ര സുഗമമാക്കൻ ജിദ്ദ വിമാനത്താവളം തയ്യാറായി

ജിദ്ദ: നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെ യാത്ര സുഗമമാക്കാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങി. പതിവ് വിമാന സർവീസുകൾക്ക് പുറമെ ഖത്തറിലേക്ക് പ്രത്യേക പ്രതിദിന സർവീസുകളും ഉണ്ട്. ജിദ്ദ എയർപോർട്ട് കമ്പനി അംഗീകരിച്ച ആക്ഷൻ പ്ലാൻ പ്രകാരം നവംബർ 13 മുതൽ ലോകകപ്പിനുള്ള പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 23 വരെ സർവീസുകൾ തുടരും.

വിമാനത്താവളത്തിലെ ടെർമിനൽ 1 ലോകകപ്പ് ആരാധകർക്കും മറ്റുള്ളവർക്കുമായി ദൈനംദിന പതിവ് ഫ്ലൈറ്റുകൾക്കായി നീക്കിവച്ചിരിക്കുന്നു. ഹജ്ജ്, ഉംറ ടെർമിനൽ കോംപ്ലക്സിൽ നിന്ന് പ്രതിദിന പ്രത്യേക വിമാനങ്ങൾ പുറപ്പെടും. ഈ ടെർമിനലിലേക്ക് യാത്രക്കാരെ എത്തിക്കാൻ പ്രത്യേക ബസുകൾ സർവീസ് നടത്തും. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ ഹജ്ജ്, ഉംറ ടെർമിനലിൽ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഖത്തറിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ പാസ്പോർട്ടും ബോർഡിംഗ് പാസും സഹിതം ഡിജിറ്റലായോ അല്ലെങ്കിൽ പ്രിന്റ് ചെയ്തതോ ആയ ‘ഹയ’ കാർഡ് നിർബന്ധമാണ്.

ഹജ്ജ് ടെർമിനൽ കോംപ്ലക്സിലെ ഗേറ്റ് നമ്പർ 17ന് മുന്നിലുള്ള കാർ പാർക്കിംഗ് സ്ഥലത്ത് യാത്രക്കാർ എത്തണം. 3,000 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കാർ പാർക്കിംഗ് സ്ഥലത്ത് നിന്ന് യാത്രക്കാരെ പ്രത്യേകം സജ്ജീകരിച്ച ബസുകളിൽ കോംപ്ലക്സിലെ എയർകണ്ടീഷൻ ചെയ്ത ട്രാവൽ ഹാളുകളിലേക്ക് കൊണ്ടുപോകും. ഇതിനായി 18 ബസുകൾ 24 മണിക്കൂറും സർവീസ് നടത്തും.