മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ‘വിദേശത്ത് പോകുന്നത് നല്ലതാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഈ കാര്യങ്ങളല്ല, മറിച്ച് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടത്. കേരളം ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്’, ധനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഉദ്യോഗസ്ഥ സംഘം എന്നിവർ ഒക്ടോബർ ആദ്യം യൂറോപ്പിലേക്ക് പോകാനാണ് തീരുമാനം. രണ്ടാഴ്ചത്തെ യാത്രയാണിത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിൻലാൻഡിലെ നോക്കിയ ഫാക്ടറിയും സന്ദർശിച്ചേക്കും. ഫിൻലൻഡിന് പുറമെ നോർവേയും സംഘം സന്ദർശിക്കും.