എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ എഫ്ഐആർ

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. യുവതിയെ വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവളത്ത് എത്തിച്ച് ശാരീരികമായി പീഡിപ്പിച്ചു. എൽദോസിന്‍റെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തട്ടിപ്പുകാരിയെന്നു മാധ്യമങ്ങളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

എൽദോസ് കുന്നപ്പിള്ളി ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്. ഇതിനിടെയാണ് എൽദോസ് കുന്നപ്പള്ളി മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം 14നാണ് എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളത്ത് എത്തിയത്. വാക്കുതർക്കമുണ്ടായെന്നും എൽദോസ് തന്നെ മർദ്ദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിയോട് ഹാജരാകാൻ ആവശ്യപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.