വാഹനങ്ങളിലെ തീപിടുത്തം; ഇ.വി. കമ്പനികളെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ

ഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവയുടെ നിര്‍മാണം പിഴവുറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ തുടർച്ചയായ തകരാറുകളെ തുടർന്ന് ഗതാഗത മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങളുടെ നിർമ്മാണത്തിലെ ഗുരുതര വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സമിതി കണ്ടെത്തിയിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കിയ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സുരക്ഷാ വീഴ്ചയുടെ പേരിൽ വാഹന നിർമ്മാതാക്കൾക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ തുടർച്ചയായി തീപിടിത്തമുണ്ടായതിനെ തുടർന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.

പ്രതിരോധ വികസന-ഗവേഷണ കേന്ദ്രം, ഐ.ഐ.എസ്.സി. ബെംഗളൂരു, നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി വിശാഖപട്ടണം എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിച്ചത്. ഈ വർഷം ബാറ്ററി തകരാർ മൂലമുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.