ഫിറോസ് ഖാൻ്റെ വീട് കരാറുകാരൻ അടിച്ചു തകർത്തതായി പരാതി

കൊല്ലം: ബിഗ് ബോസ് താരം ഫിറോസ് ഖാന്‍റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തു. വീട് നിർമ്മാണത്തിന് കരാർ എടുത്ത കരാറുകാരനാണ് വീട് തകർത്തതെന്ന് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്. എന്നാൽ ഇവരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കരാറുകാരൻ പ്രതികരിച്ചു.

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളായ ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു. വീടിന്‍റെ നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കരാറുകാരൻ പറഞ്ഞ തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിന്‍റെ പ്രതികാരമായാണ് വീട് തകർത്തതെന്നും ഫിറോസും സജ്ജനയും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിറോസ് കൊല്ലം ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. 

എന്നാൽ വീട് തകർത്തെന്ന ആരോപണം കരാറുകാരനായ ഷഹീൻ നിഷേധിച്ചു. വീട് തകർത്തതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.