മതപരിവർത്തന നിരോധന നിയമപ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്

കർണാടക: മതപരിവർത്തന നിരോധന നിയമ പ്രകാരം കർണാടകയിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതം മാറ്റിയെന്ന പരാതിയിൽ ബെംഗളൂരു പൊലീസാണ് 24 കാരനായ സയിദ് മൊയീൻ എന്നയാളെ അറസ്റ്റ് ചെയ്തത്. പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മതപരിവർത്തന നിരോധന നിയമം സങ്കീർണ്ണമായ നടപടികളും കഠിനമായ ശിക്ഷയുമുള്ളതാണ്.

പുതിയ നിയമം അനുസരിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്ന വ്യക്തിക്ക് അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. ചെറിയ കുട്ടികൾ, സ്ത്രീകൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ മതപരിവർത്തനത്തിന് വിധേയരാക്കിയാൽ മൂന്ന് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. 50,000 രൂപ പിഴയും ചുമത്താം. കൂട്ട മതപരിവർത്തനത്തിന് 10 വർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.