ബോട്ടും വള്ളവുമായി നഗരത്തിൽ മത്സ്യതൊഴിലാളികള്‍; സര്‍ക്കാരിനെതിരെ വിമര്‍ശനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ സർക്കാർ ഉപേക്ഷിക്കുകയാണെന്ന് ആരോപിച്ച മത്സ്യത്തൊഴിലാളികൾ തലസ്ഥാനത്ത് ബോട്ടുകളും വലകളുമായി സർക്കാരിനെതിരെ പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട പണിമുടക്ക് നഗരത്തെ പൂർണ്ണമായും നിശ്ചലമാക്കി. സമരക്കാരെ പലയിടത്തും പൊലീസ് തടഞ്ഞത് സംഘർഷങ്ങൾക്കും വാക്കേറ്റങ്ങൾക്കും ഇടയാക്കിയെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിൽ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സമരം മൂന്ന് മണിയോടെ അവസാനിച്ചു.

വള്ളവും വലയും ബോട്ടുമൊക്കെയായി വണ്ടികള്‍ റോഡില്‍ സ്ഥാനമുറപ്പിച്ചതോടെ വാഹന ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. വാഹനം വഴിതിരിച്ചുവിടാൻ പോലും പോലീസിന് കഴിഞ്ഞില്ല. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരശോഷണം ഉണ്ടായെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി സമരത്തിലാണ്. തുറമുഖ നിർമ്മാണത്തിന് തിരിച്ചടിയായി നിരവധി പേർക്ക് വീടും വസ്തുവകകളും നഷ്ടപ്പെട്ടതായും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മുൻ ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം എന്നിവർ നേതൃത്വം നൽകി. ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ നിലവിളി സർക്കാർ കേൾക്കുന്നില്ലെന്നും നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സൂസപാക്യം പറഞ്ഞു. കണ്ണില്‍പൊടിയിടുന്ന സമീപനമാണ് സര്‍ക്കാരിന്. ജീവന്‍മരണ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.