സെക്രട്ടറിയേറ്റിലേക്ക് ബോട്ടുകളുമായെത്തി മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്

തിരുവനന്തപുരം: തീരദേശത്തെ ജീവിത പ്രശ്നങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നു. ബോട്ടുകളുമായാണ് സമരത്തിനെത്തിയത്. ലത്തീൻ രൂപതയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഴിഞ്ഞം, പൂന്തുറ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് ബോട്ടുകൾ കൊണ്ടുവരുന്നത് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. ബോട്ടുകൾ പിന്നീട് വിട്ടയച്ചു.

മത്സ്യത്തൊഴിലാളികളുടെ സമരം തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്‍റെ അശാസ്ത്രീയമായ നിർമ്മാണം മൂലമാണ് തീരപ്രദേശം മുഴുവൻ കടൽ വിഴുങ്ങുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. തങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.
ഈ വിഷയത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയേറ്റില്‍ സമരം നടത്തുകയാണ്.