പാതയോരങ്ങളിലെ ഫ്ലെക്സ് ബോർഡ്; ഉത്തരവുകൾ നടപ്പാക്കാത്തവരെ വിളിച്ച് വരുത്താൻ ഹൈക്കോടതി

കൊച്ചി: വഴിയോരങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരായ കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളെ വിളിപ്പിക്കുമെന്ന് ഹൈക്കോടതി. തലസ്ഥാനത്ത് പോലും ഫ്ലെക്സ് നിരോധനം നടപ്പാക്കുന്നില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ അനധികൃത ബോർഡുകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകി. ഹർജി ഡിസംബർ 10ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.

വഴിയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കോടതി നേരത്തെയും നിരീക്ഷിച്ചിരുന്നു. കേസ് പരിഗണിക്കുമ്പോൾ പലയിടത്തും താൽക്കാലിക കൊടിമരങ്ങൾ ഉയരുന്നത് അധികാരികൾ കാണണമെന്നും കോടതി പറഞ്ഞു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കൊടി തോരണങ്ങൾക്കെതിരെ കൊച്ചി നഗരസഭാ സെക്രട്ടറിക്കെതിരെ കോടതി വിമർശനം ഉയർത്തിയിരുന്നു. നിയമ ലംഘനത്തിനെതിരെ മിണ്ടാൻ നഗരസഭയ്ക്കും ധൈര്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ പുറപ്പെടുവിച്ച സർക്കുലറിന്റെ കാര്യത്തിലും അതൃപ്തി അറിയിച്ചിരുന്നു.