ഭക്ഷ്യമേഖലയിലെ വിജിലൻസ് കമ്മിറ്റികൾക്കെതിരെ വിമർശനവുമായി ഭക്ഷ്യ കമ്മിഷൻ ചെയർമാൻ

തിരുവനന്തപുരം: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ വിമർശിച്ചു. ഈ കമ്മിറ്റികളിലൂടെ സംസ്ഥാന ഭക്ഷ്യകമ്മീഷന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയർമാൻ കെ.വി.മോഹൻ കുമാർ പറഞ്ഞു. കമ്മീഷന്‍റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനങ്ങൾക്കും റിപ്പോർട്ടുകൾക്കും മറുപടി നൽകാൻ ചെയർമാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിമർശനം.

ദേശീയ ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം റേഷൻകട, താലൂക്ക്, ജില്ലാതല വിജിലൻസ് കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ കമ്മീഷന് കൂടുതൽ പരാതികളും അപ്പീലുകളും ലഭിക്കുകയുള്ളൂവെന്നും ചെയർമാൻ വിശദീകരിച്ചു. പരാതികൾ അതത് കൺവീനർമാർ കമ്മീഷന്‍റെ ജില്ലാതല പരാതി പരിഹാര ഓഫീസർക്ക് (ഡിജിആർഒ) രേഖാമൂലം റിപ്പോർട്ട് ചെയ്യണമെന്നും അവർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിൻമേലുള്ള അപ്പീൽ അധികാരം സംസ്ഥാന ഭക്ഷ്യകമ്മീഷനാണ്. എന്നാൽ കമ്മീഷന് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല.

റേഷൻ കടകളിൽ എത്തിയാൽ കേടായ ഭക്ഷ്യധാന്യങ്ങൾ തിരികെ കൊണ്ടുപോകാൻ കമ്മീഷൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എഫ്സിഐ) നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശമാണ് റേഷൻ കടകൾ വഴി ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ കാരണമായത്. നേരത്തെ, എഫ്സിഐ ഗോഡൗണിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ എത്ര കേടുപാട് സംഭവിച്ചാലും തിരികെ കൊണ്ടുപോകാൻ എഫ്സിഐ അധികൃതർ തയ്യാറായിരുന്നില്ല. ഈ വിഷയം ഗൗരവമായി പരിഗണിച്ച കമ്മീഷൻ എഫ്സിഐ ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയച്ച് കേടുപാടുകൾ സംഭവിച്ചവ തിരികെ കൊണ്ടുവരാൻ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.