വിദേശയാത്ര കൊണ്ട് ലക്ഷ്യമിട്ടതിനേക്കാൾ നേട്ടങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശയാത്ര കൊണ്ട് ലക്ഷ്യമിട്ടതിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിലും പങ്കെടുത്തു. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി മാറ്റുക, കൂടുതൽ വ്യാവസായിക നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികളുടെ സഹായം തേടിയതായി മുഖ്യമന്ത്രി വിശദീകരിച്ചു.

തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും വിദേശയാത്ര വിവാദമായതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത്. വിദേശയാത്രയെക്കുറിച്ചു സംസാരിക്കാനാണ് വാർത്താസമ്മേളനമെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി തുടങ്ങിയത്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും വാർത്താസമ്മേളനത്തിന് എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

പഠന, ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുക, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുക എന്നിവയാണ് സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ ആയി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.