ആൻഡമാൻ മുൻ ചീഫ് സെക്രട്ടറിക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ്

ന്യൂ ഡൽഹി: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി, ലേബർ കമ്മീഷണർ എന്നിവർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്ന 21കാരിയുടെ പരാതിയിൽ ആൻഡമാൻ പൊലീസ് കേസെടുത്തു.

മുൻ ചീഫ് സെക്രട്ടറിയും നിലവിൽ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുമായ ജിതേന്ദ്ര നരെയ്ൻ, ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർ എൽ ഋഷി എന്നിവർക്കെതിരെയാണ് കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. പോർട്ട് ബ്ലെയർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.

ഏപ്രിലിൽ തന്നെ രണ്ട് തവണ പീഡിപ്പിച്ചുവെന്നും പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരിയുടെ വിശദാംശങ്ങൾ പരസ്യമാക്കിയ സംഭവത്തിൽ ചാനൽ റിപ്പോർട്ടർക്കും വിവരങ്ങൾ ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ അന്വേഷണം നടക്കുകയാണ്. എന്നാൽ ആരോപണങ്ങൾ ഉദ്യോഗസ്ഥർ നിഷേധിച്ചു.