സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി മുൻമന്ത്രി തോമസ് ഐസക്

കോഴിക്കോട്: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. മൂന്നാറിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. അയാൾ തന്‍റെ പേര് മനപ്പൂർവ്വം ചേർത്തു. ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ബി.ജെ.പിയാണ് ആരോപണങ്ങൾക്ക് പിന്നിൽ. സ്വപ്ന ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും തോമസ് ഐസക് ആരോപിച്ചു.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർക്കെതിരെയാണ് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ മനോഹരമായ സ്ഥലമാണെന്ന് തോമസ് ഐസക് പറയുകയും ചെയ്തു. സൂചനകളോടെയാണ് തോമസ് ഐസക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി. എം.എൽ.എയോ മന്ത്രിയോ ആകാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നും സ്വപ്ന ആരോപിച്ചു.

കടകംപള്ളിക്ക് രാഷ്ട്രീയക്കാരനാകാൻ പോലും അർഹതയില്ല. കടകംപള്ളി ഒരു കാരണവശാലും വീട്ടിൽ കയറാൻ യോഗ്യനല്ല. ഫോണിൽ മോശമായി സംസാരിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തു. വീട്ടിൽ വന്ന് ഹോട്ടലിൽ മുറിയെടുക്കാമെന്ന് പറഞ്ഞു. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചു. മുറിയിൽ പ്രവേശിക്കാൻ നിർബന്ധിച്ചു. പല സ്ത്രീകളും സാധാരണ ചെയ്യുന്നതുപോലെ എനിക്ക് ആ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യാനും ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ താൻ അത് ചെയ്തിട്ടില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.