മുൻ എംഎൽഎ പി.കെ.ശശിയെ സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു

പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിയെ സി.ഐ.ടി.യു പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ ഒറ്റപ്പാലം എംഎൽഎ എം.ഹംസയാണ് സെക്രട്ടറി. മുൻ എം.എൽ.എ ടി.കെ നൗഷാദിനെ ട്രഷററായും തിരഞ്ഞെടുത്തു.

പാർട്ടിക്കുള്ളിൽ നിന്ന് ശശിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സിഐടിയു ഭാരവാഹിയായി ശശിയെ തിരഞ്ഞെടുത്തത്. പാർട്ടി ഫണ്ട് തിരിമറി നടത്തി, നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട്, ബന്ധു നിയമനം എന്ന തരത്തിലുള്ള വിമർശനങ്ങൾ ജില്ലാ സെക്രട്ടറി അടക്കം ഉയർത്തിയിട്ടും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.

ഷൊർണൂർ മുൻ എം.എൽ.എ പി.കെ. ശശിക്കെതിരെ ശക്തമായ വിമർശനങ്ങളും ഗുരുതര ആരോപണങ്ങളുമാണ് പാർട്ടി കമ്മിറ്റികളിൽ ഉയർന്നത്. തമ്പുരാൻ ആകാൻ ആരും ശ്രമിക്കരുതെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു തന്നെ മുന്നറിയിപ്പ് നൽകി.

സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്ന പരാതിയെ തുടർന്ന് സഹകരണ സ്ഥാപനങ്ങളിലെ 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് ശശിയെ സിഐടിയു ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.