ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശ നയത്തെ വീണ്ടും പുകഴ്ത്തി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഉക്രൈൻ യുദ്ധകാലത്ത് പാശ്ചാത്യ സമ്മർദ്ദങ്ങൾക്കിടയിലും ദേശീയ താൽപ്പര്യത്തിനായി റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ലാഹോറിലെ ലിബർട്ടി ചൗക്കിൽ നിന്ന് ആരംഭിച്ച് ഇസ്ലാമാബാദിൽ അവസാനിക്കുന്ന ഹഖിഖി ആസാദി ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് റഷ്യയിൽ നിന്ന് സ്വന്തം ഇഷ്ടാനുസരണം എണ്ണ ഇറക്കുമതി ചെയ്യാം. എന്നാൽ തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെട്ട അടിമകളാണ് പാകിസ്ഥാനികൾ ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.

“റഷ്യ വിലകുറഞ്ഞ എണ്ണ വിതരണം ചെയ്യുകയാണെങ്കിൽ, എന്‍റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ എനിക്ക് അവസരം ലഭിക്കുകയാണെങ്കിൽ, അത് ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കരുത്. ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം. എന്നാൽ അടിമകളായ പാകിസ്ഥാനികളെ അതിന് അനുവദിക്കില്ല. ഒരു സ്വതന്ത്ര രാജ്യം കാണാൻ ഞാൻ ആഗ്രഹിക്കുന്നു, നീതി വിജയിക്കണം, ജനങ്ങൾക്ക് സുരക്ഷയും സുരക്ഷിതത്വവും നൽകണം”, അദ്ദേഹം പറഞ്ഞു.