ഭാരത് ജോഡോ യാത്രക്കൊപ്പം നാലര കി.മി. പദയാത്ര നടത്തി സോണിയഗാന്ധി

കർണാടക: ഭാരത് ജോഡോ യാത്രയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തു. കർണാടകയിൽ 4.5 കിലോമീറ്റർ പദയാത്രയാണ് സോണിയ ഗാന്ധി നടത്തിയത്.  പ്രിയങ്ക ഗാന്ധിയും നാളെ യാത്രയുടെ ഭാഗമാകും. ‘ഭാരത് ജോഡോ യാത്ര’ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കം കുറിച്ചു.

ഭിന്നതകൾ മറന്ന് ഡികെ ശിവകുമാറും സിദ്ധരാമയ്യയും യാത്രയിൽ പങ്കുചേർന്നു.  കർണാടകത്തിൽ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ സന്ദേശവും ‘ഭാരത് ജോഡോ യാത്ര’ നൽകി. കർണാടകയിൽ നിന്നുള്ള ഖാർഗെയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മൈസുരുവിൽ തങ്ങുന്ന സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര നടക്കുക.  

രാഹുൽ ഗാന്ധിയുടെ യാത്ര, എത്ര ദിവസം ഓരോ സംസ്ഥാനത്ത്, എന്ന് ആ പാർട്ടിക്ക് തീരുമാനിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിര് ദുർബലമാകുകയാണെന്നും കോണ്‍ഗ്രസ് നേതാക്കൾക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.