സൗജന്യ വാഗ്ദാനങ്ങള്‍ സമ്പദ് ഘടനയെ തകര്‍ക്കും: സുപ്രീം കോടതി

ദില്ലി: തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾക്കെതിരെ നിർണായക നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്. സൗജന്യങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വലിയ തോതിലുള്ള സൗജന്യങ്ങൾ ഗൗരവമേറിയ വിഷയമാണെന്ന് കോടതി പറഞ്ഞു.

സാമ്പത്തിക മേഖലയ്ക്ക് പണം നഷ്ടപ്പെടുന്നതും ക്ഷേമപദ്ധതികളും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും ഇതിനിടയില്‍ നിന്ന് വേണം കാര്യങ്ങള്‍ ചെയ്യാനെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീം കോടതി തള്ളി.

ഓഗസ്റ്റ് 17ന് മുമ്പ് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ പരാമർശങ്ങൾ നടത്തിയിരുന്നു.