ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഉച്ചകോടി; ആഗോള വെല്ലുവിളികൾക്ക് പരിഹാരം തേടി ചർച്ചകൾ

റിയാദ്: സാങ്കേതികവിദ്യയും, ബിസിനസും മനുഷ്യരാശിയും ഒന്നാകെ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഉച്ചകോടിയുടെ രണ്ടാം ദിനം. ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും കേൾക്കാനും പരിഹരിക്കാനും അതത് ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി രണ്ടാം ദിവസവും വിവിധ സെഷനുകൾ നടന്നു. സൗദി അറേബ്യ രൂപീകരിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തിൽ തുടർച്ചയായ ആറാം വർഷമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

50 ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളെ ഒരേ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നു എന്നതാണ് ഈ ആഗോള സമ്മേളനത്തിന്‍റെ പ്രത്യേകത. ആഗോള സാമ്പത്തിക വീണ്ടെടുക്കൽ മുതൽ സൈബർ ഭീഷണികൾ വരെ നേരിടാനുള്ള സാധ്യമായ വഴികൾ തേടുന്ന സംവാദങ്ങളും പുത്തൻ ആശയങ്ങളുടെ ആവിർഭാവവുമാണ് സംഗമത്തിൽ നടക്കുന്നത്.

ബിസിനസുകാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 6,000 ത്തോളം ആളുകളാണ് സൗദി തലസ്ഥാനത്ത് ഒത്തുകൂടി പുതിയ ആഗോള ക്രമം എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം തേടുന്നത്. ‘മനുഷ്യത്വത്തിൽ നിക്ഷേപിക്കുക, ഒരു പുതിയ ആഗോളക്രമം തയാറാക്കുക’ എന്ന വിഷയത്തിൽ ചൊവ്വാഴ്ച ആരംഭിച്ച ഉച്ചകോടി ഇന്ന് അവസാനിക്കും.