ജി-20 ഉച്ചകോടി: മാതാ അമൃതാനന്ദമയിയെ സിവിൽ സൊസൈറ്റി സെക്ടർ ചെയറായി നിയമിച്ചു

തിരുവനന്തപുരം: ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ ചെയർ ആയി അമൃതാനന്ദമയിയെ കേന്ദ്ര സർക്കാർ നിയമിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഫോറമാണ് ജി-20. സർക്കാർ, ബിസിനസ് ഇതര വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള വേദിയാണ് സി-20 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ.

2023 സെപ്റ്റംബർ ഒമ്പത്​ മുതൽ 10 വരെയാണ് ഉച്ചകോടി. സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം, ഇൻഫോസിസ് ഫൗണ്ടേഷൻ സുധാ മൂർത്തി, രാംഭൗ മൽഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവരും ഇതിൽ അംഗങ്ങളാണ്. ലോകം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിശപ്പ്, സംഘർഷങ്ങൾ, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന്​ ആത്മാർഥമായി പരിശ്രമിക്കണമെന്ന്​ പ്രഥമ ഓൺലൈൻ യോഗത്തിൽ അമൃതാനന്ദമയി പറഞ്ഞു.