ജി20; അഞ്ചാം തവണയും പുട്ടിനുമായി ടെലിഫോൺ ചര്‍ച്ച നടത്തി മോദി

ന്യൂഡൽഹി: യുക്രൈനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. പ്രധാന പ്രശ്നം യുക്രൈൻ യുദ്ധമായിരുന്നു.

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മോദിയുടെ പ്രധാന ആവശ്യം. ഊർജ്ജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷം ഫെബ്രുവരിക്ക് ശേഷം ഇത് അഞ്ചാം തവണയാണ് മോദിയും പുടിനും ടെലിഫോൺ സംഭാഷണം നടത്തുന്നത്. അതേസമയം ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയും ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു.