ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഗ്രൂപ്പ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യ

ബാലി: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ ഇന്ന് ആരംഭിക്കുന്ന ജി 20 ഉച്ചകോടിയിൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കും. ഡിസംബർ ഒന്നിനാണ് ഗ്രൂപ്പിന്‍റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുക. ഈ വർഷത്തെ ജി 20 ഉച്ചകോടി ആരോഗ്യം, ഊർജ്ജ സുരക്ഷ, സാങ്കേതിക മാറ്റം എന്നിവയ്ക്ക് ഊന്നൽ നൽകും. റഷ്യ-ഉക്രൈൻ സംഘർഷവും ചർച്ചയായേക്കും. ബാലിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു.

പ്രധാനമന്ത്രി മോദി ജി 20 യിലേക്ക് വരുന്നത് പ്രധാനമാണ്, കാരണം ഇന്തോനേഷ്യയിൽ നിന്ന് ജി 20 പ്രസിഡന്‍റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കാൻ പോവുകയാണെന്ന് ഇന്ത്യൻ അംബാസഡർ മനോജ് കുമാർ ഭാരതി പറഞ്ഞു. “വസുധൈവ കുടുംബകം” അല്ലെങ്കിൽ “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നതാണ് ഇന്ത്യയുടെ ജി 20 നേതൃസ്ഥാനത്തിന്‍റെ തീം. ഇതിലൂടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ ഐക്യത്തിന്‍റെ ചാലകശക്തിയായി ഇന്ത്യ മാറും. ഉക്രൈനിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടെ ലോകത്ത് പ്രതിസന്ധിയും അരാജകത്വവും നിലനിൽക്കുന്ന സമയത്താണ് ഇന്ത്യയുടെ ജി 20 പ്രസിഡന്‍റ് സ്ഥാനം വരുന്നതെന്ന് സൂചിപ്പിച്ചിരുന്നു. 

ആയുധങ്ങളുടെയും ഊർജ്ജത്തിന്‍റെയും പ്രധാന വിതരണക്കാരായ റഷ്യയുമായുള്ള അടുത്ത ബന്ധത്തിന്‍റെ പേരിൽ ഇന്ത്യക്കെതിരെ വലിയ തോതിലുള്ള സമ്മർദ്ദത്തിന് യുഎസ് തയ്യാറായിട്ടില്ല. ചൈനയ്ക്കെതിരെ സൈനികമായും സാമ്പത്തികമായും നിലകൊള്ളുന്നതിനാൽ ജപ്പാനും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ഗ്രൂപ്പുമായും യുഎസിനോടും അടുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. “അത്തരമൊരു നിർണായക ഘട്ടത്തിൽ ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്,” ഈ വെല്ലുവിളിയെ ഇന്ത്യ അവസരമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് ജി 20 യിലെ ഇന്ത്യൻ നയതന്ത്രജ്ഞന്‍ അമിതാഭ് കാന്ത് പറഞ്ഞു.