കൂട്ടബലാത്സംഗ പരാതി; ആൻഡമാൻ മുന്‍ ചീഫ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്നെ, സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്തു. നരെയ്ന്‍ ഇപ്പോൾ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ തലവനാണ്. ആൻഡമാൻ പൊലീസിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നടപടി.

ജിതേന്ദ്ര നരെയ്ന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കണ്ടെത്തിയതിനാൽ നിയമപ്രകാരം നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സസ്പെൻഷൻ ഉടൻ നടപ്പാക്കണമെന്നും ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. അച്ചടക്കം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അവരുടെ പദവി പരിഗണിക്കാതെ നടപടിയെടുക്കും. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന സംഭവങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പോർട്ട് ബ്ലെയറിൽ നിന്നുള്ള ഒരു സ്ത്രീയുടെ പരാതിയിൽ ജിതേന്ദ്ര നരെയ്നെതിരെയും ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർഎൽ ഋഷിക്കെതിരെയും കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബർഡീൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ ചീഫ് സെക്രട്ടറി നരെയ്ൻ ഉൾപ്പെടെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നായിരുന്നു പരാതി.