കോതമംഗലത്ത് സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട; ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ സ്കൂളിന്‍റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ ക‌ഞ്ചാവ് പാക്കറ്റുകൾ പിടിച്ചെടുത്തു. തിരച്ചിലിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവരെന്ന് സംശയിക്കുന്ന അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.

ഷെഫീഖ്, അശാന്ത്, ആഷിക്ക്, മുനീർ, കുന്നുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. സ്കൂൾ സെക്യൂരിറ്റി ഗാർഡിനൊപ്പം കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന യാസിൻ എന്നയാളും ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന യാസിന്‍റെ ബൈക്കിനുള്ളിൽ നിന്നും കഞ്ചാവ് പൊതികൾ പിടികൂടി.

സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വിൽക്കുന്നതായി എക്സൈസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടർന്നുള്ള നിരീക്ഷണങ്ങൾക്കൊടുവിൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സി.സി.ടി.വിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ സുരക്ഷാ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്‍റ് അറിയിച്ചു.