സ്വർണ്ണക്കടത്ത് കേസ്: അസാധാരണമെങ്കിൽ മാത്രമെ വിചാരണ മറ്റു സംസ്ഥാനത്തേക്ക് മാറ്റൂവെന്ന് സുപ്രീം കോടതി

ദില്ലി: സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്‍റ് അന്വേഷണ സംഘത്തിന്‍റെ ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയിലെ നടപടികളുടെ പുരോഗതി അറിഞ്ഞ ശേഷം വാദം കേൾക്കുന്ന തീയതി അറിയിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് രണ്ട് രാഷ്ട്രീയ പാർട്ടികളുടെ സർക്കാരുകളാണ്. കേസിൽ രാഷ്ട്രീയ പ്രശ്നങ്ങളും ഉള്ളതിനാൽ വാദങ്ങൾ വിശദമായി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ. വിചാരണക്കോടതിയിലെ നടപടികൾ പരിശോധിച്ച ശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് നൽകും. അസാധാരണമായ സാഹചര്യമുണ്ടായാൽ മാത്രമേ വിചാരണ മാറ്റൂവെന്നും കോടതി വിശദീകരിച്ചു. അത്തരമൊരു സാഹചര്യമുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി. വിചാരണ കേരളത്തിൽ നടന്നാൽ അത് അട്ടിമറിക്കാൻ ശ്രമം നടക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.