സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മർഷീദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ഇർഷാദിന്‍റെ അമ്മ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകും. അതേസമയം, കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ ചോദ്യം ചെയ്യലിൻ ശേഷം വിട്ടയച്ചു. ദുബായിൽ ചിലർ ഭർത്താവിനെ ബന്ദിയാക്കിയെന്നും സ്വർണം നൽകിയാൽ മാത്രമേ ഭർത്താവിനെ മോചിപ്പിക്കൂവെന്നും ഇർഷാദിന്‍റെ അമ്മയോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലെടുത്ത ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയും ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇർഷാദ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ മാസം 6 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അതിനുശേഷം ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചു. ഇർഷാദിനെ കെട്ടിയിട്ടിരിക്കുന്ന ചിത്രവും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന സ്വർണം കൈമാറിയില്ലെന്ന് പറഞ്ഞു ചിലർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു.